Saturday, May 31, 2014

ഓലന്‍റെ കടയിലെ പൊറോട്ടയും കീമക്കറിയും.....

ഓട്ടുകമ്പനികളുടെ നാടായിരുന്നു കരുവന്നൂര്‍ ഇന്നും ആ വഴി സഞ്ചരിക്കുമ്പോള്‍ പഴയ പ്രതാപ കാലത്തിന്‍റെ സ്മരണകളുണര്‍ത്തി തലയെടുപ്പോടെ നിലകൊള്ളുന്ന പുകക്കുഴലുകള്‍ നമുക്കു കാണാനാകും.

കേരളത്തില്‍ പലയിടങ്ങളിലേക്കും കെട്ടിടം പണിക്കായുള്ള ഓടുകള്‍ കൊണ്ട് പോയിരുന്നത് കരുവന്നൂരില്‍ നിന്നായിരുന്നു.

അന്നൊക്കെ ഇന്നത്തെ വലിയ പാലത്തിന്‍റെ താഴെ ആലപ്പുഴക്കും മറ്റുമുള്ള നിരവധി കെട്ടുവള്ളങ്ങള്‍ ചരക്കു കയറ്റാനായി പുഴയരികില്‍ ദിവസങ്ങളോളം കാത്തു കിടക്കുമായിരുന്നു.

വേനല്‍ക്കാലമായാല്‍ പുഴയില്‍ വെള്ളം കുറയുന്നതനുസരിച്ച് വള്ളങ്ങള്‍ ഇല്ലിക്കല്‍ ഡാം വരെയൊക്കെ എത്തുമ്പോള്‍ അടിയിടിച്ചു മുന്നോട്ടു പോകാന്‍ കഴിയാതാവുമ്പോള്‍ അടുത്ത് കാണുന്ന ഏതെങ്കിലും കടവില്‍ അടുപ്പിക്കുകയും തള്ളുവണ്ടിയില്‍ ഓട് അവിടെക്കെത്തിച്ച് വഞ്ചിയിലടക്കുകയും ചെയ്യുകയാണ് പതിവ്.

ഒരു തവണ ചരക്കെടുക്കാനെത്തുന്നവര്‍ പിന്നീട് ദിവസങ്ങളോളം കരുവന്നൂരങ്ങാടിയില്‍ തങ്ങിയ ശേഷമായിരിക്കും തിരിച്ചു പോകുന്നത് വഞ്ചിക്കാരും, ചുമട്ടുകാരും, കച്ചവടക്കാരുമോക്കെയായി ആകെ തിരക്കായിരിക്കും. ഒരു നൂറു വര്‍ഷം മുന്‍പുള്ള കഥയാണിത്.

ആയിടക്കാണ് നാട്ടില്‍ പണിയോന്നുമില്ലാതെ നടന്നിരുന്ന നമ്മുടെ കഥാനായകന്‍ അബ്ദുക്ക ഇല്ലിക്കല്‍ ഡാമിനടുത്ത് പനമ്പും ഓലയുമൊക്കെ കെട്ടി മറച്ച് ഒരു ചായക്കട തുടങ്ങുന്നത്.

കരുവന്നൂരങ്ങാടിയില്‍ അന്നൊരു ചായകുടിക്കാന്‍ രണ്ടു ശില്ലി നല്‍കണം അബ്ധുക്കയുടെ കടയിലാണങ്കില്‍ രണ്ടു ശില്ലിക്ക് ഒരു ഇടങ്ങാഴി ഗ്ലാസ് നിറയെ ചായയും കൂടെ കടിയായി ഒരു ഉണ്ടംപൊരിയും കിട്ടും.

നല്ല കപ്പ പുഴുങ്ങിയതും കാന്താരിയൊടച്ചതും, പുഴമീനും തുടങ്ങിയ നാടന്‍ ഭക്ഷണങ്ങള്‍ കഴിച്ച് തുച്ചമായ കാശിനു വിശപ്പടക്കാനാകുമെന്നായപ്പോള്‍ കടയില്‍ തിരക്കായി തുടങ്ങി.

ഏകദേശം എണ്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് കൊടുങ്ങല്ലൂര്‍ തൃശ്ശൂര്‍ റൂട്ടിലുള്ള കരുവന്നൂര്‍ വലിയപാലത്തിനു താഴെയുള്ള ഷബ്‌ന റെസ്റ്റോറന്റ് എന്ന് പേരെഴുതിയ നാട്ടുകാരുടെ പ്രിയപ്പെട്ട ഓലന്റെ കടക്ക് തുടക്കം.

അബ്ദുക്കയുടെ മകനായ കൊച്ചു ഗള്‍ഫ് ഉപേക്ഷിച്ചു മടങ്ങിയെത്തിയ ശേഷമാണ് പോത്തിറച്ചി കൊണ്ട് കീമക്കറിയുണ്ടാക്കി പരീക്ഷിച്ചത് സംഗതി ഗംഭീര വിജയമായിരുന്നു.

പോത്തിറച്ചി വൃത്തിയായി കഴുകി ചെറുതാക്കി നുറുക്കി, പച്ചയോടെ മെഷീനിലിട്ട്‌ അരച്ചെടുക്കുന്ന കീമയില്‍ ഗ്രീന്‍പീസും, സവാളയും, മസാലയും ചേര്‍ത്തുണ്ടാക്കുന്ന കീമക്കറിക്കും പെറോട്ടക്കുമാണ് ആവശ്യക്കാരേറെയും കടയിലെത്തുന്നത്.

കരുവന്നൂരിലെ ഓലന്‍റെ കടയിലെ ഈ ഭക്ഷണപ്പെരുമ മൂന്നാം തലമുറയിലെക്കെത്തി നില്‍ക്കുമ്പോള്‍ കൊച്ചിക്കയെ സഹായിക്കുന്നതിനായി മകനായ ഷമീറിനെ കൂടാതെ പുറമെ നിന്നുള്ള മൂന്നു ജോലിക്കാരുമുണ്ട്‌. ശുദ്ധമായ വെളിച്ചെണ്ണയും, മൈദയും, ഡാല്‍ഡയും ഉപോഗിച്ചാണിവിടെ പൊറോട്ടയുണ്ടാക്കുന്നത്‌.

മുന്‍ ആരോഗ്യമന്ത്രിയും സ്പീക്കറുമായിരുന്ന വി.എം സുധീരന്‍, മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍, സിനിമാതാരങ്ങളായ ബിജു മേനോന്‍, കുഞ്ചാക്കോ ബോബന്‍, ഇടവേള ബാബു  തുടങ്ങി നിരവധി പ്രശസ്തര്‍ ഓലന്‍റെ കടയിലെ കീമക്കറിയുടെ ആരാധകരാണ്.





1 comment:

  1. Casino, hotel rooms, restaurants & more - JMH Hub
    Looking for 충청남도 출장안마 a way to 제천 출장샵 book a room for 포천 출장마사지 your stay in Harrah's 거제 출장마사지 Cherokee Valley River Casino & Hotel? Book online with JMH 영주 출장샵 in Cherokee Valley River Casino & Hotel today!

    ReplyDelete