Saturday, May 31, 2014

നല്ല തലപ്പാവുകാരാ, നന്ദി.

“കോഫിഹൗസ്” ആവി പാറുന്ന സൌഹൃദങ്ങളുടെ ലോകമാണത്.

ഒറ്റക്കപ്പു കാപ്പിക്കു മുകളില്‍ ലോകാലോകങ്ങളെ കുറിച്ചു മുഴുവന്‍ ചര്‍ച്ച ചെയ്യും.

എഴുത്തുകാര്‍, സിനിമക്കാര്‍, രാഷ്ട്രീയക്കാര്‍, പത്രപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ തുടങ്ങി പലതരം കൂട്ടായ്മകള്‍.

ഇനി ഇതൊന്നുമല്ലാത്തവരുടെയും കൂട്ടായ്മകള്‍.

എത്ര കുടിച്ചാലും അപ്പപ്പോള്‍ നിറയുന്ന ഒരു കപ്പു കാപ്പി പോലെയുള്ള സൗഹൃദങ്ങള്‍.

ഓരോ ദിവസവും ആ ചങ്ങാത്തങ്ങളിലേക്കു പുതിയ തിളക്കത്തോടെ പുതിയ ആളുകള്‍ കടന്നുവരുന്നു.

സ്ഥിരം ഒരു മൂലയിലെ മേശയ്ക്കു ചുറ്റുമിരുന്നു സംസാരിച്ചുകൊണ്ടിരുന്ന പതിവുകാരില്‍ ചിലരെ പെട്ടെന്നു കാണാതായി. അവരില്‍ ചിലരെ നാം പിന്നെ വെള്ളിത്തിരയിലാണു കണ്ടത്.

ചിലരെ ക്യാമറയ്ക്കു പിന്നിലും കാണാനായി.

ചിലര്‍ എഴുത്തുകാരായി അവരുടെ വാക്കുകളില്‍ കാപ്പിയുടെ മധുരവും കടുപ്പവുമുണ്ടായി.

ചിലരെത്തിയാല്‍ കോഫി ഹൗസിനുള്ളില്‍ നക്സല്‍ബാരി വസന്തത്തിന്‍റെ ഇടി മുഴക്കങ്ങള്‍ കേള്‍ക്കാം.

ഇവിടുത്തെ മസാലദോശയില്‍ പോലുമുണ്ട് ഒളിഞ്ഞിരിക്കുന്ന വിപ്ലവം മറ്റിടങ്ങളില്‍ മഞ്ഞ മസാല നല്‍കുമ്പോള്‍ കോഫിഹൗസില്‍ മാത്രം മസാലദോശക്ക് ചുവപ്പുനിറമുള്ള മാസാലയാണ് നല്‍കുക.

ചില നേരം കാപ്പിക്കോപ്പക്കുള്ളില്‍ നിന്നു ചില കൊടുങ്കാറ്റുകള്‍ പുറത്തുകടക്കുകയും പഴകിയ ആശയങ്ങളെ അവ കടപുഴക്കുകയും ചെയ്യുന്നു.

കോഫി ഹൗസ് ദിനചര്യയുടെ ഭാഗമായി മാറിയ ആളുകളുണ്ട് ഇരിങ്ങാലക്കുടയില്‍, പുതുതായി എത്തുന്നവര്‍ക്കാകട്ടെ മസാലദോശയും കാപ്പിയും സാംസ്കാരിക അനുഭവമായി.

സൗഹൃദമെന്നു ഭാവിച്ചു പതിവായി കാപ്പി കുടിക്കാനെത്തിയ ചിലര്‍ പ്രണയത്തിലേക്ക് ഒളിച്ചോടി.

ഒറ്റയ്ക്കു സമയം കൊല്ലാന്‍ വന്നവര്‍ പോലും കോഫിഹൗസുകളില്‍ ഏകാന്തത അനുഭവിക്കേണ്ടി വരാറില്ല.

നല്ല തലപ്പാവുകാരാ, നന്ദി. നിന്‍റെ മുഷിയാത്ത നോട്ടങ്ങള്‍ക്ക്, തണുക്കാത്ത ഉപചാരങ്ങള്‍ക്ക്.



No comments:

Post a Comment