1940 ജൂണ്‍ മൂന്ന്. ഇരിങ്ങാലക്കുട ദേശക്കാര്‍ ആഘോഷതിമിര്‍പ്പിലായിരുന്നു.
നാടിന്റെ വികസന പ്രതീക്ഷകള്‍ പൂവണിയിച്ചുകൊണ്ട് വികസനത്തിന്റെ നാഴികകല്ലായി ഒരു പദ്ധതിയുടെ ഉദ്‌ഘാടനം നടക്കുന്നു.
ആഘോഷത്തില്‍ പങ്കുചേരാന്‍ ദേശത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു.
വൈകീട്ട് നാലുമണിക്കുള്ള ശുഭ മുഹൂര്‍ത്തത്തില്‍ കൊച്ചി ദിവാന്‍ ഷണ്‍മുഖം ചെട്ടി പുതിയൊരു ജലപാത നാടിനായി സമര്‍പ്പിച്ചു. കനാല്‍ നിര്‍മിക്കാന്‍ മുന്‍ കൈയെടുത്ത ദിവാനോടുള്ള ബഹുമാനാര്‍ഥം നാട്ടുകാര്‍ കനാലിനെ ഷണ്‍മുഖം കനാലെന്ന് വിളിച്ചുവന്നു.
പിന്നീടുവന്ന ഭരണാധികാരികള്‍ കനാലിന് ഷണ്‍മുഖം കനാലെന്നുതന്നെ നാമകരണം ചെയ്‌തു. പില്‍ക്കാലത്ത് നഗരത്തെ വാണിജ്യ വ്യവസായ രംഗത്ത് മുന്നേറാന്‍ സഹായിച്ചത് ഷണ്‍മുഖം കനാലായിരുന്നു.
ഏറെക്കാലത്തെ പരിശ്രമഫലമായാണ് ഇരിങ്ങാലക്കുടയുടെ വാണിജ്യ വ്യാപാര രംഗത്തെ വളര്‍ച്ചയെ മുന്നില്‍ കണ്ട് കനാല്‍ നിര്‍മിച്ചത്. കനാലിന്റെ നിര്‍മാണ പ്രവൃത്തികള്‍ 1938 ന് മുമ്പ് ആരംഭിച്ചിരുന്നു.
വളരെ ആസൂത്രിതമായ രീതിയിലാണ് കനാലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കച്ചവട ചരക്കുകള്‍ സൂക്ഷിക്കുന്നതിനും മറ്റുമായി ഗോഡൗണുകള്‍ നിര്‍മിക്കുന്നതിന് കനാലിന്റെ ഇരുവശങ്ങളിലും സര്‍ക്കാര്‍ സ്ഥലം നീക്കിവെച്ചിരുന്നു. ഇരിങ്ങാലക്കുട മാര്‍ക്കറ്റ് പരിസരത്ത് നിന്നും ആരംഭിക്കുന്ന കനാലിലൂടെ കോട്ടപ്പുറം ചന്ത വഴി അറബിക്കടലിന്റെ റാണിയായ കൊച്ചിയില്‍ വരെ എത്തിച്ചേരാമായിരുന്നു.
മാത്രമല്ല ഷണ്മുഖം കനാലിനെ കോഴിക്കോട്ടുള്ള കാഞ്ഞൂല്‍ കനാലുമായും ബന്ധപ്പെടുത്തിയിരുന്നു. അക്കാലത്ത് കൊച്ചിയില്‍ നിന്നും കോഴിക്കോട്ടു നിന്നുമുള്ള കച്ചവടങ്ങള്‍ പ്രധാനമായും നടന്നിരുന്നത് ഈ ജലപാതയിലൂടെയായിരുന്നു.
ചരക്കു നിറച്ച വഞ്ചികളുടെ സുഗമമായ സഞ്ചാരത്തിനായി 15 മീറ്റര്‍ ആഴം വരെ കനാലിനുണ്ടായിരുന്നു. കനാലിന് കുറുകെയുള്ള പാലങ്ങള്‍ ഉയരത്തില്‍ സ്ഥാപിച്ചിരുന്നതിനാല്‍ ചരക്കുകളുമായി പോകുന്ന വലിയ കെട്ടുവള്ളങ്ങള്‍ക്ക് തടസം കൂടാതെ സഞ്ചരിക്കാന്‍ കഴിഞ്ഞു.
നിരവധി വള്ളങ്ങളും ബോട്ടുകളും ഇതിലൂടെ കച്ചവടത്തിനായി ഇരിങ്ങാലക്കുടയിലെത്തിയിരുന്നു.
ഇന്ന് ഇരിങ്ങാലക്കുട ദേശം നഗരമായി മാറികഴിഞ്ഞിരിക്കുന്നു. പുതിയ വ്യവസായങ്ങളും നാഷണല്‍ ഹൈവേയുമെല്ലാം നാടിന്റെ മുഖഛായ തന്നെ മാറ്റിമറിച്ചു. പക്ഷേ എഴുപത്തിനാല് കൊല്ലം മുമ്പ് നാടിന്റെ വികസന പ്രതീക്ഷകള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കി നിര്‍മിച്ച ഷണ്മുഖം കനാല്‍ ഇന്ന് നാമാവശേഷമായിരിക്കുന്നു.
അതുവഴി വഞ്ചികളുടെയോ ബോട്ടുകളുടെയോ വരവില്ല. ഒരു കാലത്ത് നാടിന്റെ വാണിജ്യ വ്യവസായത്തിന്റെ ജീവനാഡിയായിരുന്ന ഷണ്മുഖം കനാലിനു പകരം കേരളത്തിലെ മറ്റെല്ലായിടങ്ങളിലും കാണുന്നതുപോലെ ആഫ്രിക്കന്‍ പായലുകള്‍ നിറഞ്ഞു നില്‍ക്കുന്ന ചപ്പുചവറുകള്‍ കൊണ്ടിടാനുള്ള ഒരു ചെളിക്കുഴിയായി മാറിയിരിക്കുന്നു ഷണ്മുഖം കനാല്‍. പോയ കാലത്തിന്റെ പ്രതാപത്തിന് സാക്ഷിയായി ഇന്നവിടെ ഒരു വിളക്കുകാല്‍ മാത്രം.
എന്തായിരുന്നു കനാലിന്റെ നാശത്തിന് കാരണം? ഒട്ടേറെ പ്രതീക്ഷകളോടെ തുടക്കം കുറിച്ച കനാല്‍ വാണിജ്യ വ്യവസായ രംഗത്ത് വന്‍വികസനമാണ് നാടിനുണ്ടാക്കി കൊടുത്തത്. ഇതില്‍ അസൂയാലുക്കളായ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ കനാല്‍ പ്ലാന്‍ ഒരു പരാജയമായിരുന്നുവെന്ന് ഷണ്മുഖം ചെട്ടിയുടെ കാലശേഷം വന്ന ദിവാന്‍മാരെ തെറ്റിദ്ധരിപ്പിച്ചെന്ന് പഴമക്കാര്‍ പറയുന്നു.
ഇത്തരം നടപടികള്‍ കനാലിന്റെ വളര്‍ച്ചയെ തളര്‍ത്തി. മാത്രമല്ല പുതിയ റോഡുകള്‍ വന്നതോടെ കനാലിലൂടെയുള്ള ചരക്കുഗതാഗതത്തിന്റെ ആകര്‍ഷണീയത കുറഞ്ഞു തുടങ്ങി. എഴുപതുകളുടെ അവസാനത്തോടെ കനാലിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിലച്ചു.
ഇന്നിപ്പോള്‍ കനാല്‍ മണ്ണിടിഞ്ഞ് നികന്ന നിലയിലാണ്. മിക്കവാറും ഭാഗങ്ങള്‍ കാടുപിടിച്ചുകിടക്കുന്നു. വിവിധയിടങ്ങളില്‍ നിന്നെത്തുന്ന ചപ്പുചവറുകള്‍ തള്ളുന്ന ഒരിടമായി ഷണ്മുഖം കനാല്‍ മാറിക്കഴിഞ്ഞിരിക്കുന്നു. കനാലിലെ വെള്ളക്കെട്ടില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതു പതിവാകുന്നു. ദുര്‍ഗന്ധം വമിക്കുന്ന സാംക്രമിക രോഗങ്ങള്‍ക്ക് കാരണമാകുന്ന കനാലിനെ ഇന്ന് ജനങ്ങള്‍ ഭീതിയോടെയാണ് കാണുന്നത്.
പൂമംഗലം, പടിയൂര്‍ പഞ്ചായത്തുകള്‍ ഇരിങ്ങാലക്കുട നഗരസഭ എന്നിവിടങ്ങളിലൂടെയാണ് കനാല്‍ കടന്നുപോകുന്നത്.
കനാലിന്റെ പല ഭാഗങ്ങളും ഇന്ന് സര്‍ക്കാര്‍ അധീനതയിലില്ല. വളരെയധികം വീതിയുണ്ടായിരുന്ന കനാലും അതിനോട് ചേര്‍ന്ന് ഗോഡൗണുകള്‍ക്കായുള്ള സ്ഥലവും ഇന്നില്ല. അവിടെയെല്ലാം കയ്യേറി വീടുകള്‍ പണിതിരിക്കുകയാണ്. പല സര്‍ക്കാരും പ്രാണനെന്നോണം ഇവര്‍ക്ക് പട്ടയവും നല്‍കി.
1953 കാലഘട്ടത്തില്‍ ഇരിങ്ങാലക്കുട വസൂരി രോഗത്തിന്റെ പിടിയിലായപ്പോള്‍ വസൂരി ബാധിച്ച മൂശേരി ശങ്കരന്‍ എന്ന വ്യക്തിയെയും കുടുംബത്തേയും ജന്മി കുടിയിറക്കി വിട്ടു. കെ.വി ഉണ്ണി, പാറേമക്കാടന്‍ മാണിക്യന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഈ കുടുംബത്തെ കനാലിനു സമീപം കുടില്‍ കെട്ടി താമസിപ്പിച്ചു.
തുടര്‍ന്നാണ് ഇവിടത്തേക്ക് കൂട്ടംകൂട്ടമായി കുടുംബങ്ങള്‍ ചേക്കേറാന്‍ തുടങ്ങിയത്. അങ്ങനെ ഇന്ന് കനാല്‍ ഒരു നീര്‍ച്ചാലായി മാറിയിരിക്കുകയാണ്.
ദീര്‍ഘവീക്ഷണത്തോടെയുള്ള പുതിയ പദ്ധതി നടപ്പിലായാല്‍ വന്‍നേട്ടമാണ് നാടിനുണ്ടാകുക. തിരുവനന്തപുരം മുതല്‍ കാസര്‍കോടു വരെ നീളുന്ന ദേശീയ ജലപാതയുടെ ഭാഗമായി ഷണ്മുഖം കനാല്‍ മാറും.
അങ്ങനെ വന്നാല്‍ കനാലിലൂടെ ചുരുങ്ങിയ ചെലവില്‍ ചരക്കു ഗതാഗതം സാധ്യമാവും. വിനോദ സഞ്ചാര രംഗത്ത് കനാലിന് വലിയ പങ്ക് വഹിക്കാനാകും.
No comments:
Post a Comment